National
ന്യൂഡൽഹി: ഓപ്പറേഷന് മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഓപ്പറേഷന് സിന്ദൂറില്‍ ലോക്സഭയില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
പഹല്‍ഗാം ആക്രമണം നടത്തിയ സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് പേരെയാണ് തിങ്കളാഴ്ച വധിച്ചത്.
ഇവരില്‍നിന്ന് പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. ഫോറന്‍സിക് പരിശോധനയില്‍ ആയുധങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ വോട്ടര്‍ ഐഡി കാര്‍ഡ് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തന്നെ ഓപ്പറേഷന് മഹാദേവ് ആരംഭിച്ചിരുന്നു. ഭീകരരെയും അവരെ സഹായിച്ചവരെയും വധിച്ചു.
ഈ മാസം 22നാണ് ഭീകരരെക്കുറിച്ച് രഹസ്യാന്വേഷണ വിവരം കിട്ടിയത്. ഭീകരര്‍ പാക്കിസ്ഥാനിലേക്ക് കടക്കുന്നത് മുമ്പേ തടഞ്ഞിരുന്നു.
പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കാനാണ് മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം ശ്രമിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. പാക്കിസ്ഥാനെ സംരക്ഷിക്കുന്നതിലൂടെ പ്രതിപക്ഷത്തിന് എന്താണ് ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
National
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറില്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി. ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയാണ് ഓപ്പറേഷന് സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സഭയില്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായിരുന്നു. ഭീകരര്‍ക്ക് പാക്കിസ്ഥാന്റെ സഹായം ലഭിച്ചു. മേയ് ഏഴിന് രാത്രി 1:05ന് ഓപ്പറേഷന് സിന്ദൂര്‍ ആരംഭിച്ചു.
ഇന്ത്യയുടെ ഐതിഹാസിക നപടിയായിരുന്നു ഇത്. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ കൃത്യമായി തകര്‍ത്തു. നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടു. വ്യക്തമായ തെളിവുകളോടെയാണ് ഇന്ത്യ ഈ വിവരം പുറത്തുവിട്ടത്.
ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് നേരത്തേ പാക് ഡിഇഎംഒയെ ഇന്ത്യ അറിയിച്ചിരുന്നു. ഹനുമാന് ലങ്കയില്‍ ചെയ്തതുപോലെ ഇന്ത്യ പ്രവര്‍ത്തിച്ചെന്നും മന്ത്രി പറഞ്ഞു,
പ്രത്യാക്രമണത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തു. ഇന്ത്യയുടെ ഒരു പ്രതിരോധകേന്ദ്രവും തൊടാന്‍ കഴിഞ്ഞില്ല. ആധുനിക യുദ്ധസംവിധാനങ്ങള്‍ ഇന്ത്യ പ്രയോജനപ്പെടുത്തി.
ആക്രമണത്തില്‍ ഭയന്ന പാക്കിസ്ഥാന് ചര്‍ച്ചയ്ക്ക് തയാറായി. ഒടുവില്‍ പാക്കിസ്ഥാന് തോല്‍വി സമ്മതിച്ചെന്നും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്തിയതിന് പിന്നില്‍ ബാഹ്യസമ്മര്‍ദമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളിക്കൊണ്ട് മന്ത്രി പറഞ്ഞു. പാക്കിസ്ഥാന് ആവശ്യപ്പെട്ടതുപകാരമാണ് സൈനിക നടപടി നിര്‍ത്തിയത്.
ഓപ്പറേഷന് സിന്ദൂര്‍ ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല. പാക് അഭ്യര്‍ഥനയില്‍ മരവിപ്പിച്ചതാണ്. പാക്കിസ്ഥാന് സാഹസത്തിന് ശ്രമിച്ചാല്‍ ഇത് വീണ്ടും തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.